District News
ഫോർട്ടുകൊച്ചി: മട്ടാഞ്ചേരിയില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിക്കു നേരേ തെരുവുനായ അക്രമണം.
അക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മട്ടാഞ്ചേരി ജൈന ക്ഷേത്രത്തിന് സമീപത്തുവച്ചാണ് നായ്ക്കള്‍ അക്രമിച്ചത്. പുല്ലേപ്പടി ഹയർസെക്കൻഡറി സ്കൂളില്‍ പഠിക്കുന്ന വിദ്യാർഥിനി രാവിലെ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങി ബസ് കയറുവാൻ നടക്കുന്നതിടയിലാണ് മൂന്ന് പട്ടികള്‍ കൂട്ടാമായി വിദ്യാര്‍ഥിനിയുടെ നേരേ പാഞ്ഞടുത്തത്.
ഇതില്‍ ഒരു പട്ടി കുട്ടിയുടെ തുടയിൽ കടിക്കുകയായിരുന്നു. ഭയന്ന് പേടിച്ച കുട്ടി കാല് കുടഞ്ഞതോടെ പട്ടി കടി വിടുകയും ഓടി രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ നായകളുടെ കൂട്ട ആക്രമണത്തിന് ഇരയാകേണ്ടി വരുമായിരുന്നു.
ഈ ഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായാരിക്കുകയാണ്. ഇവിടെ സ്ഥിരമായി പാർക്ക് ചെയ്യുന്ന വണ്ടികളുടെ അടിയിലായിട്ടാണ് ഇവരുടെ താവളമെന്നും ഇവിടെയുള്ളവർ സ്ഥിരമായി ഭക്ഷണം നല്കുന്നതുകൊണ്ടാണ് ശല്യം കൂടുന്നതെന്നും നാട്ടുകാർ പറഞ്ഞു.
ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ആശുപത്രിയിൽ പോലും നായ്ക്കളുടെ ശല്യം മൂലം പോകാന്‍ കഴിയാത്ത അവസ്ഥയാണ്. യുദ്ധകാലടിസ്ഥാനത്തിൽ തെരുവുനായകളെ നീക്കം ചെയ്യാനുള്ള നടപടികൾ എടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷക്കീര്‍ അലി ആവശ്യപ്പെട്ടു.